2021-04-01 By Admin
ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമ്മനിക്ക് അപ്രതീക്ഷിത തോൽവി. ദുർബ്ബലരായ വടക്കൻ മാസിഡോണിയ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജർമ്മനിയെ അട്ടിമറിച്ചു. ഗോറന്‍ പാന്ദേവ്, എല്‍ജിഫ് എല്‍മാസ് എന്നിവരാണ് മാസിഡോണിക്കായി ഗോളുകള്‍ നേടിയത്. 63ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെ ഇല്‍കായ് ഗുന്‍ഡോഗനാണ് ജര്‍മ്മനിക്കായി ഗോള്‍ നേടിയത്. 85ാം മിനുറ്റില്‍ എലിജിഫ് എല്‍മാസ് നേടിയ ഗോളാണ് മാസിഡോണിയക്ക് സ്വപ്ന ജയം സമ്മാനിച്ചത്.
70 ശതമാനം പന്ത് കൈവശം വെച്ച് ജര്‍മ്മനിയാണ് ആദ്യ പകുതിയില്‍ മികവ് കാണിച്ചത്. ഗോളിലേക്ക് വഴി തുറന്ന ചില നിമിഷങ്ങള്‍ ജര്‍മ്മനി സൃഷ്ടിച്ചെങ്കിലും പന്ത് വലക്കുള്ളിലെത്തിയില്ല. എന്നാല്‍ 37കാരന്‍ ഗോറന്‍ പാന്ദേവിലൂടെ(45ാം മിനുറ്റില്‍) മാസഡോണ ആദ്യ ഗോള്‍ നേടി.
ഗോള്‍മുഖത്ത് ജര്‍മ്മന്‍ പ്രതിരോധ താരങ്ങളുടെ കണ്ണില്‍പെടാത നില്‍ക്കുകയായിരുന്ന പാന്ദേവിന് പന്ത് വലക്കുള്ളിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമെയുണ്ടായിരുന്നുള്ളൂ. എന്നാല്‍ മാസിഡോണിയന്‍ താരങ്ങളുടെ ആഘോഷങ്ങള്‍ക്ക് അല്‍പായുസെയുണ്ടായിരുന്നുള്ളൂ. 63ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇല്‍കായ് ഗുന്‍ഡോഗന്‍ ജര്‍മ്മനിയെ ഒപ്പമെത്തിച്ചു.
85ാം മിനുറ്റില്‍ നാപ്പോളിതാരം എല്‍ജിഫ് എല്‍മാസാണ് മാസഡോണിയക്കായി എക്കാലത്തും ഓര്‍മിക്കാന്‍പാകത്തിലുള്ള വിജയഗോള്‍ നേടിയത്.
2001ന് ശേഷം സ്വന്തം നാട്ടില്‍, ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജര്‍മ്മനി ആദ്യമായിട്ടാണ് തോല്‍ക്കുന്നത്. 2001ല്‍ ഇംഗ്ലണ്ടാണ് ജര്‍മ്മനിയെ അവസാനമായി തോല്‍പിച്ചത്.