2020-05-24 By Admin
കൊല്ലം : അഞ്ചലിൽ പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. അഞ്ചൽ സ്വദേശി ഉത്രയുടെ മരണം കൊലപാതകമെന്ന സംശയത്തെ തുടർന്ന് ഭർത്താവ് സൂരജിനെയും കല്ലുവാതുക്കൽ സ്വദേശിയായ പാമ്പുപിടിത്തക്കാരൻ സുരേഷിനെയും കസ്റ്റഡിയിലെടുത്തു. റൂറൽ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ സംഘമാണ് സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരുന്നു. ഭർതൃ വീട്ടിൽവെച്ച് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഉത്ര ചികിത്സാർത്ഥം സ്വന്തം വീട്ടിൽ ആയിരിക്കെ അവിടെ വെച്ച് വീണ്ടും പാമ്പ് കടിയേറ്റാണ് മരണപ്പെട്ടത്. ഭർത്താവിന്റെ വീട്ടിൽവെച്ച് പാമ്പ് കടിയേറ്റതും സ്വന്തം വീട്ടിൽ വെച്ച് പാമ്പ് കടിച്ചതും രാത്രിയായിരുന്നു. വീട്ടിൽ എ സി ഉണ്ടായിരുന്ന മുറിയിലാണ് ഉത്തര ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ മൂർഖൻപാമ്പ് കയറി എന്നതായിരുന്നു ബന്ധുക്കളുടെ സംശയം. തുടർന്ന് ഇവരുടെ മാതാപിതാക്കൾ റൂറൽ എസ്. പി ഹരിശങ്കറിന് പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പാമ്പ് പിടിത്തക്കാരനുമായി ഭർത്താവായ സൂരജിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.