2020-05-23 By Admin
കൊല്ലം: അഞ്ചലിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരിക്കെ വീണ്ടും പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ അഞ്ചലിലുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ഉത്തരയുടെ മരണത്തിൽ അസ്വാഭാവികത സംശയിച്ച് ഇവരുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു . തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. ഉത്തരയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ടു പോകാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
ഏറം വെള്ളാശ്ശേരിവീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്ര (25 ) യാണ് പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ വീണ്ടും പാമ്പുകടിയേറ്റ് മരിച്ചത്. അടൂരുള്ള ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റത്. ഇതിന്റെ ചികിത്സയുമായി സ്വന്തം വീട്ടിൽ കഴിയവെയാണ് മുറിയിൽ വെച്ച് വീണ്ടും പാമ്പുകടിയേൽക്കുന്നത് . ആ സമയം ഭർത്താവും മുറിയിൽ ഉണ്ടായിരുന്നു. ഇതാണ് ഉത്രയുടെ മരണത്തിൽ ഭർത്താവിന്റെ പങ്ക് ബന്ധുക്കൾ സംശയിക്കുന്നത്.