2020-05-23 By Admin
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിൽ 424 പേർ നാട്ടിലേക്ക് മടങ്ങിയെത്തി. ഇന്നലെയാണ് പൊതുമാപ്പുകാരുമായുള്ള വിമാന സർവീസ് ആരംഭിച്ചത്. മൊത്തം മൂന്ന് വിമാനങ്ങളിലായാണ് 424 ഇന്ത്യക്കാർ നാട്ടിലെത്തിയത്. പൊതുമാപ്പ് ആനുകൂല്യം കാത്ത് സർക്കാരിന്റെ താൽക്കാലിക ഷെൽട്ടറുകളിൽ 7100 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതുകൂടാതെ എംബസ്സിയിൽ നിന്നും ഔട്ട് പാസ്സ് വാങ്ങി അധികൃതരെ സമീപിക്കാനായി ഇരിക്കുന്ന 5000 പേരുമുണ്ട്. ഇതിൽ നാട്ടിലേക്ക് പോകാൻ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച 7100 പേർക്കുള്ള താമസവും ഭക്ഷണവും ഒരു മാസമായികുവൈറ്റ് സർക്കാരാണ് നൽകിവരുന്നത്. കൂഒടാതെ ഇവർക്കുള്ള വിമാന ടിക്കറ്റും കുവൈറ്റ് സർക്കാരായാണ് നൽകുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ച്ചാത്തലത്തിൽ വിമാനസർവീസുകൾ നിർത്തിവെച്ചതിനാൽ ഇവരുടെ യാത്രക്ക് അനുമതി നൽകിയിരുന്നില്ല. എന്നാൽ പിന്നീട് അനുമതി ലഭ്യമായപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ സമീപിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. എന്നാൽ കേരളം ഇതുവരെ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടില്ലെന്നാണ് അറിയുന്നത്. രണ്ടായിരത്തോളം മലയാളികൾ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുമതി കാത്തിരിക്കുകയാണ്.