Chief Minister ... ">
2020-05-16 By Admin
തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ കാർഷിക മേഖലക്ക് നബാർഡ് അനുവദിച്ച 2500 കോടിയുടെ വായ്‌പ ഏറ്റവും മികച്ച രീതിയിൽ സമയബന്ധിതമായി വിനിയോഗിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗം തീരുമാനിച്ചു. കൃഷി, മൽസ്യ ബന്ധനം, മൃഗ സംരക്ഷണം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'സുഭിക്ഷ കേരളം' പദ്ധതി വിജയിപ്പിക്കുന്നതിന് നബാർഡ് വായ്‌പ ഉപയോഗിക്കും. കേരളത്തിന് ആകെ വകയിരുത്തിയ 2500 കോടി രൂപയിൽ 1500 കോടി രൂപ കേരള ബാങ്ക് വഴിയും, 1000 കോടി രൂപ കേരള ഗ്രാമീണ ബാങ്ക് വഴിയും വായ്പ്പയായി നൽകും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പ്പയെത്തുക. കേരള ബാങ്കിന് അനുവദിച്ച 1500 കോടിയിൽ 990 കോടി രൂപ കൃഷി ഉൽപ്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലകളിൽ പ്രവർത്തന മൂലധനത്തിനുമാണ്. ബാക്കി 510 കോടി രൂപ സ്വയം തൊഴിൽ, കൈത്തറി, കരകൗശലം , കാർഷികോൽപ്പന്ന സംസ്കരണം, ചെറിയ കച്ചവടം എന്നിവക്ക് പ്രവർത്തന മൂലധനമായി നൽകും. കാർഷിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്നതിനു പഴയ രീതികളിൽ നിന്ന് മാറാൻ കേരളം തയാറെടുക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കൃഷിയിൽ താല്പര്യമുള്ള എല്ലാവർക്കും കൃഷി നടത്താൻ കഴിയണം. ഭൂമിയുടെ ഉടമസ്ഥത നോക്കാതെ സ്വയം സഹായ സംഘങ്ങൾക്കും പാടശേഖര സമിതികൾക്കും കർഷകരുടെ കൂട്ടായ്മക്കും കുടുംബശ്രീക്കുമെല്ലാം വായ്‌പ നൽകാൻ കേരളബാങ്കും പ്രാഥമിക കാർഷികസംഘങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, വി.എസ് സുനിൽകുമാർ, അഡ്വ.കെ.രാജു, ആസൂത്രണബോർഡ് വൈസ് ചെയർമാൻ, ഡോ. വി.കെ രാമചന്ദ്രൻ, കേരള ബാങ്ക് സി.ഇ.ഒ പി.എസ്.രാജൻ എന്നിവരും വിവിധ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
Chief Minister