2020-05-14 By Admin
രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അച്ചടക്ക ലംഘനം നടത്തുകയും മത വികാരം വ്രണപ്പെടുത്തുകയും ചെയ്തതിനാണ് നടപടി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിക്കു പിന്നാലെ ഇവർ ശബരിമലയിൽ കയറാൻ ശ്രമിക്കുകയും വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളെയും അതുപോലെ ശബരിമലയിൽ കയറാൻ നടത്തിയ ശ്രമങ്ങളെപ്പറ്റിയും തുടർന്ന് നടന്ന സംഭവങ്ങളെക്കുറിച്ചും ബി.എസ്.എൻ.എൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ബി.എസ്.എൻ.എല്ലിൽ അസിസ്റ്റന്റ് എൻജിനീയറാണ് രഹ്ന ഫാത്തിമ. ശബരിമല സംഭവങ്ങളെ തുടർന്ന് കഴിഞ്ഞ 18 മാസമായി സസ്പെൻഷനിലായിരുന്നു. തുടർ നടപടി എന്ന നിലക്കാണ് ഇപ്പോൾ പിരിച്ച് വിട്ടിരിക്കുന്നത്. പിരിച്ച് വിടലിനു പിന്നിലെ കാരണം ബി.എസ്.എൻ.എൽ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും സ്ഥാപനത്തിന്റെ പ്രതിഛായയെയും വരുമാനത്തെയും ഇവരുടെ പ്രവൃത്തി ബാധിച്ചു എന്നാണു ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.