2020-05-09 By Admin
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയുടെ ഹൃദയവുമായി സർക്കാരിന്റെ വാടക ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര കൊച്ചിയിലേക്ക്. കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്ക് മാറ്റി വെക്കാനായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ്ഹെലികോപ്റ്റർ ഹൃദയവുമായി കൊച്ചി ലിസ്സി ആശുപത്രിയിലേക്ക് പറന്നത്. കോതമംഗലം സ്വദേശിക്കാണ് ഹൃദയം മാറ്റി വെക്കുക. കൊച്ചി ലിസ്സി ആശുപത്രിയിലെ ഹൃദയമാറ്റ ശാസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വെളുപ്പിനെ തിരുവനന്തപുരത്തെത്തിയിരുന്നു. മസ്തിഷ്കമരണം സംഭവിച്ച 50 കാരിയുടെ ഹൃദയവുമായാണ് വൈകിട്ടോടെ ഇവർ കൊച്ചിയിലെത്തിയത്.
കോവിഡ് പശ്ച്ചാത്തലത്തിൽ സർക്കാർ ഉയർന്ന വാടക നൽകി ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത് വൻ വിവാദമായിരുന്നു. മാവോവാദികളെ കണ്ടെത്താനും സംസ്ഥാനത്തിന്റെ അടിയന്തിര സാഹചര്യം നേരിടാനാണ് ഹെലികോപ്റ്റർ വാടകക്കെടുത്തതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.