2020-05-09 By Admin
ന്യൂഡൽഹി: എസ്ബിഐ അടക്കം ആറ് ബാങ്കുകളിൽ നിന്ന് 414 കോടി രൂപ വായ്പ്പയെടുത്ത് രാജ്യം വിട്ട കമ്പനി ഉടമകൾക്കെതിരെ നാല് വർഷങ്ങൾക്കു ശേഷം എസ്ബിഐയുടെ പരാതി. ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസുമതി അരി കയറ്റുമതി സ്ഥാപനമായ രാംദേവ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ഉടമകൾക്കെതിരെയാണ് എസ്ബിഐ പരാതി നൽകിയത്. ഇവർ രാജ്യം വിട്ടതായാണ് സൂചന. 2016 മുതൽ ഇവരെ കാണാതായിട്ടുണ്ട്. എസ്.ബി.ഐ യുടെ പരാതി പ്രകാരം സിബിഐ ഫെബ്രുവരി 28 നു കേസ് ഫയൽ ചെയ്തിട്ടുണ്ട്.
എസ്.ബി.ഐയിൽ നിന്ന് 173.11 കോടി, കാനറാ ബാങ്കിൽ നിന്ന് 76.09 കോടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 51.31 കോടി, ഐ.ഡി.ബി.ഐ ബാങ്കിൽ നിന്നും 12.27 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 64.31 കോടി, കോർപ്പറേഷൻ ബാങ്കിൽ നിന്ന് 36.91 കോടി എന്നിങ്ങനെയാണ് ഇവർ വായ്പ്പയെടുത്തത്
.കമ്പനി ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത, അജ്ഞാതരായ പൊതുപ്രവർത്തകർ എന്നിവർക്കെതിരെ വിശ്വാസ വഞ്ചന, കള്ള ഒപ്പിടൽ, അഴിമതി തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 173.11 കോടി രൂപ കുടിശിക ഉണ്ടെന്നാണ് എസ്.ബി.ഐയുടെ പരാതിയിൽ പറയുന്നത്.
2016 ൽ കമ്പനി അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി തരംതിരിച്ചിരുന്നു. അതിനു ശേഷം ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ എസ്.ബി.ഐ കമ്പനിയുടെ സ്വത്തുക്കളുടെ സംയുക്ത പരിശോധാന നടത്തിയിരുന്നു. പരിശോധനയിൽ കമ്പനിയുടെ ഡയറക്ടർമാർ കണ്ടെത്താനായില്ലെന്നും ഇവർ രാജ്യം വിട്ടതായും പരാതിയിൽ പറയുന്നു.