2020-04-24 By Admin
കൊച്ചി: ഉപാധികളോടെ സ്പ്രിംക്ലർ കരാർ തുടരാമെന്ന് ഹൈക്കോടതി. കൊവിഡ് രോഗികളുടെ വിവരങ്ങൾ ഉൾപ്പെട്ട ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയ ശേഷം മാത്രമേ കമ്പനിക്ക് വിവരങ്ങൾ കൈമാറാൻ പാടുള്ളൂവെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. സ്പ്രിംക്ലർ കരാർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കണം. സ്പ്രിംക്ലർ ലോകത്ത് ഒരിടത്തും ആർക്കും വിവരങ്ങൾ കൈമാറരുത്. ഇനിയുള്ള വിവര ശേഖരണത്തിന് വ്യക്തികളുടെ അനുമതി രേഖാമൂലം വാങ്ങണമെന്നും കോടതി പറഞ്ഞു. കേരള സർക്കാരിന്റെ പേരോ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളോ കമ്പനി ഉപയോഗിക്കരുത്. നേരിട്ടോ അല്ലാതെയോ ഈ ഡേറ്റകളിലെ വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിനായി ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി സ്പ്രിംക്ലറിനോട് കർശനമായി നിർദ്ദേശിച്ചു.
സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് തൃപ്തിയില്ല. സംസ്ഥാനം ഇപ്പോൾ കടന്ന് പോകുന്നത് ദുരന്തമുഖത്തിലൂടെയാണ്. ഈ സാഹചര്യമായതിനാൽ ഇതിൽ ഇടപെടുന്നില്ല. ഇപ്പോള്‍ സന്തുലിതമായ ഒരു ഇടപെടല്‍ മാത്രമേ വിഷയത്തിൽ നടത്താനാകൂ എന്നും കോടതി വ്യക്തമാക്കി. കേസ് മൂന്നാഴ്ചകൾക്ക് ശേഷം വീണ്ടും പരിഗണിക്കും.