2020-04-24 By Admin
മലയാള സിനിമയിൽ ഇന്ന് വരെ ഉദയം ചെയ്ത നടന്മാരിൽ പ്രതിഭ കൊണ്ട് ഏറ്റവും മുന്നിൽ നിന്ന താരമാണ് കരമന ജനാർദ്ദനൻ. മൂല്യമുള്ള നിറയെ കഥാപാത്രങ്ങൾ അദ്ദേഹത്തിലൂടെ ഇന്നും ജീവിക്കുന്നുണ്ട്. എലിപ്പത്തായത്തിലെ ഉണ്ണിയും സ്ഫടികത്തിലെ ഫാദർ ഒറ്റപ്ലാക്കലും മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളാണ്.
അദ്ദേഹം വിട പറഞ്ഞിട്ട് ഇന്നേക്ക് 20 വർഷം തികയുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് നടൻ സലീം കുമാർ.
കുറിപ്പിന്റെ പൂർണ്ണരൂപം
കരമന ജനാർദ്ദനൻ നായർ ചലച്ചിത്രരംഗതോട് വിടപറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപതു വർഷങ്ങൾ തികയുന്നു. തിരുവനന്തപുരം ജില്ലയിലെ കരമന എന്ന സ്ഥലത്ത് രാമസ്വാമി അയ്യരുടെയും ഭാർഗവി അമ്മയുടെയും മകനായി ജനിച്ചു. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായം' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത് 1981- ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകൻ ആയിരുന്നു കരമന ജനാർദ്ദനൻ നായർ. കാലഘട്ടത്തിന്റെ മാറ്റങ്ങളോട് മുഖം തിരിച്ചു കൊണ്ട് നാശോന്മുഖമായികൊണ്ടിരിക്കുന്ന ഫ്യൂഡലിസത്തിൽ അഭിരമിക്കുന്ന നിഷ്ക്രിയനായ ഉണ്ണി എന്ന കേന്ദ്രകഥാപാത്രത്തെ കരമന ഭംഗിയായി അവതരിപ്പിച്ചു.
ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയം അഭിനയം പഠിച്ചിറങ്ങിയ കരമന "വൈകി വന്ന വെളിച്ചം", "നിന്റെ രാജ്യം വരുന്നു", തുടങ്ങി അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും മറ്റു പല ശ്രദ്ധേയമായ നാടകങ്ങളിലും അഭിനയിച്ചു. തുടർന്ന് സിനിമയിൽ എത്തുകയായിരുന്നു. മതിലുകൾ, മുഖാമുഖം, ഒഴിവുകാലം, ആരോരുമറിയാതെ, തിങ്കളാഴ്ച നല്ല ദിവസം, മറ്റൊരാൾ, പൊന്മുട്ടയിടുന്ന താറാവ്, ധ്വനി തുടങ്ങിയ 200 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.
1999 ൽ പുറത്തിറങ്ങിയ എഫ്.ഐ.ആർ ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. ശ്രീ കരമന ജനാർദ്ദനൻ നായർ അദ്ദേഹം നമ്മളെ വിട്ടു പോയിട്ട് ഇത്രയും വർഷമായിട്ടും നമുക്കു സമ്മാനിച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ നമ്മുടെ ഓർമ്മകളിൽ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...