2020-04-08 By Admin
കാസർഗോഡ്: നിരന്തരമായ ഇടപെടലുകൾക്ക് ശേഷം കർണ്ണാടക കാസർഗോഡ് നിന്നുള്ള രോഗികളെ കടത്തിവിടാനായി അതിർത്തി തുറന്നു. തലപ്പാടിയിലൂടെയാണ് ആദ്യ വാഹനം കടത്തിവിട്ടത്. കാസർഗോഡ് സ്വദേശിനി തസ്ലീമക്കാണ് ലോക്ക് ഡൗണിന് ശേഷം അതിർത്തി വഴി മാംഗ്ലൂരിലേക്ക് പോകാൻ അനുമതി ലഭിച്ചത്.
കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ആംബുലന്‍സ് കര്‍ണാടക കടത്തിവിട്ടത്.ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. രോഗിയുൾപ്പെടെ രണ്ട് പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
മംഗളൂരുവിലേക്കു പോകുന്നവര്‍ പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ചെക്ക്പോസ്റ്റില്‍ കര്‍ണാടകം ഏർപ്പെടുത്തിയിരിക്കുന്ന മെഡിക്കല്‍ സംഘം ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രമേ രോഗികളെ കടത്തിവിടുള്ളൂ.