2021-09-29 By Admin
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്ന് പഞ്ചാബില്‍. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്ജ്യോത് സിംഗ് സിദ്ദു രാജിവച്ചതിന് പിന്നാലെയാണ് കേജ്രിവാളിന്റെ വരവ്. ഇതിനു പിന്നാലെ മാറ്റ് പാർട്ടികളിലെ നിരവധി നേതാക്കൾ ആം ആദ്മി പാർട്ടിയിൽ അംഗത്വം എടുക്കുമെന്നും അഭ്യൂഹമുണ്ട്. കേജ്രിവാള്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും, വന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും എം എല്‍ എയും പാര്‍ട്ടി വക്താവുമായ രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. അതിനാല്‍ തന്നെ കേജ്രിവാളിന്റെ വരവ് ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
അതേസമയം, ആം ആദ്മി നാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. ഇന്നലെയാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്ജ്യോത് സിംഗ് സിദ്ദു രാജിവച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി 72 ദിവസം മാത്രമാണ് അദ്ദേഹം കസേരയില്‍ ഇരുന്നത്. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയില്‍ തനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും, അതിനാല്‍ താന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവക്കുകയാണെന്നും സിദ്ദു സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ പറയുന്നു. നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പിന്നാലെ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചിരുന്നു. സിദ്ദു ആംആദ്മി പാർട്ടിയിലേക്ക് മാറുമെന്ന അഭ്യൂഹവും ശക്തമാണ്.