2021-09-09 By Admin
വയനാട്: കാടുകളിൽ കടുവകളുടെ കണക്കെടുപ്പിന് സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി. കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച് അധികദിവസം ആകുന്നതിന് മുൻപാണ് സംഭവം. കടുവകളുടെ കണക്കെടുപ്പിന് ചിത്രങ്ങൾ പകർത്തുന്നതിനായി വനത്തിനുള്ളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് ക്യാമറകളാണ് മോഷണം പോയതായി വനംവകുപ്പ് വിശദമാക്കിയത്. നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിന് കീഴിൽ വരുന്ന മക്കിയാട് വനമേഖലയിലെ കൊളിപ്പാട് സ്ഥാപിച്ച 55,000 രൂപ വിലയുള്ള രണ്ട് ക്യാമറകളാണ് മോഷണം പോയിരിക്കുന്നത്. കടുവ സെൻസസിൻറെ ഭാഗമായി പെരിയാർ ടൈഗർ റിസർവിൽ നിന്നും എത്തിച്ചതാണ് ക്യാമറകൾ.
കഴിഞ്ഞ നാലിനാണ് ക്യാമറകൾ സ്ഥാപിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്. രണ്ട് ദിവസം ഇടവിട്ടുള്ള പരിശോധന വനാന്തർഭാഗത്ത് നടക്കാറുണ്ട്. ഇത്തരത്തിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനക്കിടെയാണ് ക്യാമറകൾ അഴിച്ചുമാറ്റിയതായി കണ്ടെത്തിയത്. ക്യാമറകളിലേക്ക് ഘടിപ്പിച്ച കേബിളുകൾ അടക്കം കൃത്യമായി അഴിച്ചുമാറ്റിയ നിലയാണ്. ഉൾവനത്തിൽ സാധാരണക്കാർ എത്താൻ തരമില്ലെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. ഉൾവനത്തിലായതിനാൽ തന്നെ മാവോയിസ്റ്റുകൾ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മാനന്തവാടി റെയ്ഞ്ച് ഓഫീസർ കെ.വി. ബിജു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.