2021-08-28 By Admin
തിരുവനന്തപുരം: വനിതാ മത്സ്യവിപണന തൊഴിലാളികൾക്കായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും കെ. എസ്. ആർ. ടി. സി. യുടെയും സംയുക്ത സംരംഭമായി സൗജന്യ ബസ് സർവീസ് ആരംഭിയ്ക്കുന്നു. മത്സ്യത്തൊഴിലാളി സ്ത്രീകൾ മത്സ്യവിപണനത്തിന് പോകുന്ന വേളയിൽ യാത്രാദുരിതത്തിനും പൊതു സർവ്വീസിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും അറുതി വരുത്തുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പു വഴി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതാണ് പദ്ധതി. ഇതിലേയ്ക്കായി പ്രത്യേകമായി തയ്യാറാക്കിയ 3 ലോഫ്ളോർ ബസുകൾ പ്രവർത്തിപ്പിയ്ക്കുന്നത് കെ. എസ്. ആർ.ടി. സി.യാണ്.
ഫിഷിംഗ് ഹാർബറുകളിൽ നിന്നും മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള റൂട്ടിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ കച്ചവട കേന്ദ്രങ്ങളിലേയ്ക്ക് രാവിലെ 6 മണിമുതൽ രാത്രി 10 മണിവരെയുള്ള സമയ വേളയിൽ പരമാവധി 2 സർവ്വീസുകളാണ് നിശ്ചയിച്ചിട്ടുള്ളത്. കെഎസ്.ആർ.ടി.സി യും, ഫിഷറീസ് വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി ആവിഷ്കരിച്ചിരിയ്ക്കുന്നത്. 24 പേർക്ക് യാത്രാ സൗകര്യം, അവരുടെ മത്സ്യ വട്ടകകൾ സൗകര്യപ്രദമായി പുറത്തുനിന്നു തന്നെ ലോഡ് ചെയ്യാവുന്ന റോൾപ്ലാറ്റ്ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവർ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകൾ, മ്യൂസിക് സിസ്റ്റം, റിയർ ക്യാമറ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ലോ ഫ്ളോർ ബസുകളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശനിയാഴ്ച്ച രാവിലെ പാളയം കണ്ണിമാറ മാർക്കറ്റിൽ നിന്നും ആദ്യ സർവീസ് ആരംഭിക്കും.