ചരിത്രം കുറിച്ച് നീരജ് ചോപ്ര: ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ ഒളിമ്പിക് അത്‌ലറ്റിക്‌സ് സ്വർണം

2021-08-07 By Admin

ടോക്യോ: ആവേശത്തോടെ കാത്തിരുന്ന ജനകോടികളെ നീരജ് ചോപ്ര നിരാശരാക്കിയില്ല. ഈ ഒളിംപിക്‌സിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക് കാത്തുവച്ച ഇന്ത്യയ്ക്ക്, ഇരുപത്തിമൂന്നുകാരന്‍ നീരജ് ചോപ്രയിലൂടെ ടോക്യോയില്‍ ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. ഫൈനലിന്റെ ആദ്യ റൗണ്ടില്‍ രണ്ടാം ശ്രമത്തില്‍ കുറിച്ച 87.58 മീറ്റര്‍ ദൂരമാണ് നീരജിന് സ്വര്‍ണം നേടിക്കൊടുത്തത്. നീരജ് ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്ലി വിറ്റെസ്ലാവ് 85.44 മീറ്റര്‍ ദൂരത്തോടെ വെങ്കലവും നേടി. 


യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാന്‍ പിന്നിട്ട ദൂരത്തേക്കാള്‍ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലില്‍ നീരജ് പോരാട്ടം ആരംഭിച്ചത്. ആദ്യ ശ്രമത്തില്‍ പിന്നിട്ടത് 87.03 മീറ്റര്‍. ആദ്യ റൗണ്ടില്‍ മറ്റുള്ളവര്‍ക്കാര്‍ക്കും 86 മീറ്റര്‍ കടക്കാനായിരുന്നില്ല. 85.30 മീറ്റര്‍ കണ്ടെത്തിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറായിരുന്നു രണ്ടാമത്. അടുത്ത ശ്രമത്തില്‍ നീരജ് ആദ്യ ത്രോയ്ക്കും മുന്നില്‍ കടന്നു. ഇത്തവണ കുറിച്ചത് 87.58 മീറ്റര്‍ ദൂരം. രണ്ടാം ശ്രമത്തിലും മറ്റാര്‍ക്കും 86 മീറ്റര്‍ ദൂരം പിന്നിടാനായില്ല. മൂന്നാം ശ്രമത്തില്‍ നീരജ് 76.79 മീറ്ററുമായി നിരാശപ്പെടുത്തി. ഫൈനലിന്റെ രണ്ടാം റൗണ്ടിലെ മൂന്നു ത്രോയും പിന്നിലായിരുന്നെങ്കിലും രണ്ടാം ത്രോയിലെ 87.58 മീറ്റര്‍ ദൂരം താരത്തിന് സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. 2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ട താരവുമായ ജര്‍മനിയുടെ ജൊഹാനസ് വെറ്റര്‍ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും നിറംമങ്ങി. ആദ്യ ശ്രമത്തില്‍ 82.52 മീറ്റര്‍ ദൂരം പിന്നിട്ട വെറ്റര്‍, അടുത്ത രണ്ടു ശ്രമങ്ങളിലും അയോഗ്യനായതോടെ ഫൈനല്‍ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. യോഗ്യതാ റൗണ്ടിലും അവസാന ശ്രമത്തിലാണു വെറ്റര്‍ യോഗ്യതാ മാര്‍ക്ക് കടന്നത്. 


ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ 5 പേരില്‍ നീരജും വെറ്ററും മാത്രമായിരുന്നു ഫൈനലിനു യോഗ്യത നേടിയത്. സ്വര്‍ണത്തിലേക്കുള്ള നീരജ് ചോപ്രയുടെ ഏറ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലേക്കുള്ള ഏറു കൂടിയായി. നീരജിലൂടെ ടോക്യോയിലെ ഏഴാം മെഡല്‍ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തില്‍ ഒറ്റ പതിപ്പില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന മെഡലെണ്ണമാണിത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||